Exodus 36

1ബെസലേലും ഒഹൊലീയാബും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു യഹോവയുടെ കൽപ്പനപ്രകാരം സകലപ്രവൃത്തിയും ചെയ്യുന്നതിനു യഹോവ വൈദഗ്ദ്ധ്യവും പ്രാപ്തിയും നൽകിയ സകലജ്ഞാനികളും, യഹോവ കൽപ്പിച്ചതനുസ്സരിച്ച് വേലചെയ്യണം.” 2അങ്ങനെ മോശ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ ജ്ഞാനം നൽകിയിരുന്ന എല്ലാ വിദഗ്ദ്ധരെയും ജോലിചെയ്യാൻ മനസ്സിൽ പ്രേരണ ലഭിച്ച എല്ലാവരെയും വിളിച്ചുകൂട്ടി. 3വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേൽമക്കൾ കൊടുത്തിരുന്ന വഴിപാടുകൾ എല്ലാം അവർ മോശയുടെ പക്കൽനിന്നു വാങ്ങി. എന്നാൽ ജനം പിന്നെയും പ്രഭാതംതോറും സ്വമേധാദാനങ്ങളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. 4അപ്പോൾ, വിശുദ്ധമന്ദിരത്തിലെ സകലജോലികളും ചെയ്തുപോന്ന വിദഗ്ദ്ധന്മാർ ജോലി നിർത്തി മോശയുടെ അടുക്കൽവന്നു. 5“യഹോവ ചെയ്യാൻ കൽപ്പിച്ചിട്ടുള്ള പ്രവൃത്തികൾക്കു വേണ്ടതിലധികമായി ജനങ്ങൾ കൊണ്ടുവരുന്നു,” എന്നു പറഞ്ഞു.

6അപ്പോൾ മോശ ഒരു കൽപ്പന നൽകി, “പുരുഷന്മാരോ സ്ത്രീകളോ വിശുദ്ധമന്ദിരത്തിലേക്കു വഴിപാടായി ഇനി ഒന്നും കൊണ്ടുവരേണ്ടതില്ല” എന്നു പാളയത്തിലെങ്ങും അറിയിച്ചു. അങ്ങനെ, ജനം വഴിപാടുകൾ കൊണ്ടുവരുന്നതു നിർത്തി. 7അവർക്കു ലഭിച്ച സാധനങ്ങൾ, എല്ലാ പണികളും ചെയ്യാൻ ആവശ്യമായതിലും അധികം ആയിരുന്നു.

സമാഗമകൂടാരം

8പണിക്കാരിൽ വൈദഗ്ദ്ധ്യമുള്ളവർ എല്ലാവരും, പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം ഉണ്ടാക്കി; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടാക്കിയിരുന്നു. 9എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരുന്നു. ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.
ഏക. 13 മീ. നീളവും 1.8 മീ. വീതിയും.
10അവർ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു. 11അതിനുശേഷം അവർ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കി. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കി. 12ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കി. കണ്ണികൾ നേർക്കുനേർ ആയിരുന്നു. 13അവർ തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കി. കൊളുത്തുകൊണ്ടു രണ്ടു തിരശ്ശീലക്കൂട്ടവും ഒന്നോടൊന്ന് ഒരുമിച്ചുചേർത്തു. അങ്ങനെ സമാഗമകൂടാരം ഒന്നായിത്തീർന്നു.

14സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കി. 15പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരുന്നു—മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.
ഏക. 14 മീ. നീളവും 1.8 മീ. വീതിയും.
16അവർ അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർത്തു. 17ഇപ്രകാരം തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും അവർ ഉണ്ടാക്കി. 18കൂടാരം ഒന്നായി ഇണച്ചു ചേർക്കേണ്ടതിന്, അവർ വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കി. 19ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും അവർ ഉണ്ടാക്കി.

20അവർ, സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കി. 21ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരുന്നു.
ഏക. 4.5 മീ. നീളവും 70 സെ.മീ. വീതിയും.
22പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കി. 23അവർ സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കി. 24ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കി. 25സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും 26ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കി. 27സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ അവർ ഉണ്ടാക്കി. 28സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും അവർ ഉണ്ടാക്കി. 29രണ്ടു മൂലകളിലും താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരുന്നു. രണ്ടു പലകകളും ഇപ്രകാരം ആയിരുന്നു. അവ രണ്ടും മൂലപ്പലകകളാണ്. 30ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടാക്കി.

31അവർ ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും 32മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കി. 33നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുംവിധം ഉണ്ടാക്കി. 34പലകകൾ അവർ തങ്കംകൊണ്ടു പൊതിഞ്ഞു: സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കി: സാക്ഷകളും അവർ തങ്കംകൊണ്ടു പൊതിഞ്ഞു.

35നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അവർ തിരശ്ശീല ഉണ്ടാക്കി. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർത്തിരുന്നു. 36അവർ, അതിനു ഖദിരമരംകൊണ്ടു നാലുതൂണും ഉണ്ടാക്കി. അവ തങ്കംകൊണ്ടു പൊതിഞ്ഞു: അവയ്ക്കു തങ്കക്കൊളുത്തുകൾ ഉണ്ടാക്കി; വെള്ളികൊണ്ടു നാലുചുവടും വാർപ്പിച്ചുണ്ടാക്കി. 37കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും 38അതിന് അഞ്ചുതൂണും അവയ്ക്കു കൊളുത്തും ഉണ്ടാക്കി; അവർ തൂണുകളുടെ ചുവടുകളും മേൽച്ചുറ്റുപടികളും തങ്കംകൊണ്ടു പൊതിഞ്ഞു; അവയ്ക്ക് അഞ്ചു വെങ്കലച്ചുവടുകളും ഉണ്ടാക്കി.

Copyright information for MalMCV